9/2/12

ആര്‍പ്പു വിളികള്‍ക്ക് ചെവി കൊടുക്കാതെ തിരിഞ്ഞു നടന്ന പ്രതിഭ-മോഹന്‍ രാഘവന്‍

“കാറ്റിലാടി ഉലയുന്ന ഈ കരിമ്പനകളുടെ സീല്‍ക്കാരത്തില്‍ ഇനിയുമുണ്ട് ഏറെ കഥകള്‍ “
T D Dasan 
STD 6 B




കരിമ്പനകളുടെ നാട്ടിലെ ആറാം ക്ലാസ്സുകാരന്‍റെ കഥ പറഞ്ഞു തന്ന സുഹൃത്തേ…
പറയാന്‍ ബാക്കി വെച്ച ഒരുപാട് കഥകളുടെ പേരില്‍ ആവില്ല ,നന്നായി പറഞ്ഞു തന്ന ഒരു കഥയുടെ പേരിലാവും മലയാള സിനിമ താങ്കളെ ഓര്‍ക്കുക. കേരളത്തിലെ അത്യാധുനിക ബുദ്ധിജീവി സമൂഹം എന്ന് സ്വയം വിശ്വസിക്കുന്ന സിനിമ നിരൂപകര്‍ ; ന്യൂ ജനറേഷന്‍ സംവിധായകര്‍ എന്ന് വാഴ്ത്തുന്ന പല മിടുക്കന്മാരും, വിദേശ സിനിമകളില്‍ നിന്ന് 'പ്രചോദനം' ഉള്‍ക്കൊണ്ട് അവയുടെ മലയാളം റീമേക്കുകള്‍ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ ,നിങ്ങള്‍ ഞങ്ങളെ കൊണ്ട് പോയത് കൊച്ചിയിലെ വേശ്യാലയങ്ങളിലെക്കോ, കൊട്ടേഷന്‍ സങ്കേതത്തിലേക്കോ , പരപുരുഷ / സ്ത്രീ ബന്ധങ്ങളില്‍ ഹരം കണ്ടെത്തുന്ന പോസ്റ്റ്‌ മോഡേണ്‍ സമൂഹത്തിലെക്കോ അല്ല എന്നതിന് തന്നെ ആണ് ആദ്യത്തെ കയ്യടി.

ദാസപ്പനെയും, മുത്തിയമ്മയെയും പ്രേക്ഷകരുടെ കണ്ണിലേക്കു അല്ല , ഹൃദയത്തിലേക്ക് ആണ് നിങ്ങള്‍ കൊണ്ട് വന്നത്.തിയറി ക്ലാസുകള്‍ മാത്രം പഠിച്ചു 'പടം പിടുത്തത്തിനു' ഇറങ്ങുന്ന പല പുതുമുഖ സംവിധായകരും ജിമ്മി ജിബിനും 4K റസല്യുഷന്‍ ക്യാമറക്കും വേണ്ടി പ്രൊഡ്യുസറുടെ വീടിനു മുന്നില്‍ സത്യാഗ്രഹം ഇരിക്കുന്ന കാലത്ത്, ഏത്ര ലളിതമായിട്ട്‌ ആണ് നിങ്ങള്‍ ദാസന്‍റെ കഥ പറഞ്ഞു അവസാനിപ്പിച്ചത്.ഫിലിം സ്കൂളില്‍ നിന്ന് പലരും സിനിമയുടെ സാങ്കേതികത മാത്രം പഠിച്ചു സര്‍ട്ടിഫിക്കറ്റുമായി ഇറങ്ങിയപ്പോള്‍ , നിങ്ങള്‍ പഠിച്ചത് കഥ പറച്ചിലിന്‍റെ സൗന്ദര്യം കൂടി ആണെന്ന് മനസിലാക്കി തരുന്നു താങ്കളുടെ ദാസന്‍.

തെക്കേ ചായിപ്പിലെ ചുവരലമാരയും; ഭാരതത്തിന്‍റെ ഭൂപടവും, ശാസ്ത്രത്തിലെ കൗതുകങ്ങളും ഒട്ടിച്ചു വെച്ച സ്കൂള്‍ ക്ലാസ്സ്‌ മുറികളും; തോമസ്സുകുട്ടിയുടെ ചാച്ചന്‍ ദുബായില്‍ നിന്ന് കൊണ്ട് വന്ന ഹീറോ പേനയും; 252 രൂപ നിറച്ച കാശു കുടുക്കയും; കുറുവന്‍ കുന്നിന്‍റെ താഴെ കൂടി പോകുന്ന Banglore തീവണ്ടിയും ഒക്കെ പദ്മരാജന്‍ കഥകളെ ഓര്‍മപ്പെടുത്തുന്നവ ആയിരുന്നു.

ഭരതനും, പദ്മരാജനും , ലോഹിതദാസും , രവിന്ദ്രന്‍ മാഷും ,ജോണ്‍സണ്‍ മാഷും ഉള്ള ആ ലോകത്തേക്ക് നിങ്ങള്‍ പൊടുന്നനെ തിരിച്ചു നടന്നപ്പോള്‍ മലയാള സിനിമക്കു നഷ്ടമായത് ഗിമിക്കുകള്‍ക്കു പുറകെ പായാന്‍ ഇഷ്ടപെടാത്ത ഒരു കഥ പറച്ചിലുകാരനെയാണ്.

Mohan Raghavan (22 January 1964 – 25 October 2011)

2 comments: